ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ഭൂട്ടാനിലേക്ക് തിരിക്കും. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കാണ് പ്രധാനമന്ത്രി ഭൂട്ടാൻ സന്ദർശിക്കുന്നത്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മുൻ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ധാരണയിലുമാണ് നിലനിർത്തുന്നതെന്നും ഇത്തരം കൂടിക്കാഴ്ചകൾ ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ അടുത്തിടെ അറിയിച്ചിരുന്നു. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയിൽ ഭാരതവുമായി ഭൂട്ടാൻ എന്നും കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഭൂട്ടാൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.