കോഴിക്കോട്: തൃശൂരിൽ ഇത്തവണയും താമര വിരിയുമെന്ന് പദ്മജ വേണുഗോപാൽ. സുരേഷ് ഗോപി ഒരു കൊടുങ്കാറ്റ് പോലെയാണ്. ആർക്കും അത് തടയാൻ സാധിക്കില്ലെന്നും പദ്മജ പറഞ്ഞു. തന്റെ പിതാവിന്റെ വിശ്വസ്തനായ മഹേശ്വരൻ നായർ ബിജെപിയിലേക്ക് ചേക്കേറിയത് സന്തോഷം പകരുന്നതാണെന്നും ഇനിയും കോൺഗ്രസ് വിട്ട് നേതാക്കൾ ബിജെപിയിലേക്കെത്തുമെന്നും പദ്മജ വേണുഗോപാൽ അറിയിച്ചു.
ബിജെപി കേരളം ഭരിക്കുന്ന കാലം വിദൂരമല്ല. ജനങ്ങളെ സേവിക്കുന്ന വ്യക്തികളെയായിരിക്കും പുതുതലമുറ ഏറ്റെടുക്കാൻ താത്പര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വടകരയിൽ നടന്ന പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാൽ.
” കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ഇനിയും ഒഴുക്കുകൾ തുടർന്നുകൊണ്ടിരിക്കും. ആ കാഴ്ചയ്‌ക്കാണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോവുന്നത്. അച്ഛന്റെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരടക്കം കോൺഗ്രസ് വിട്ടിരിക്കുന്നു. നാടിനെ സേവിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തവണ തൃശൂരിലും മറ്റു പലയിടങ്ങളിലും താമരകൾ വിരിയും. കേരളത്തിൽ എൻഡിഎ ഭരിക്കുന്ന കാലം വൈകാതെ വന്നെത്തും”.- പദ്മജ വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് എന്നും സ്ത്രീകളെ അവഗണിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ബിജെപി അവരെ കൈപിടിച്ച് മുൻനിരയിലേക്ക് കൊണ്ടുവരാൻ അഹോരാത്രം പരിശ്രമിക്കുന്നു. രാജ്യത്തിനെ സേവിക്കുക എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിസ്വാർത്ഥ സേവനങ്ങൾ കാഴ്ച വയ്‌ക്കുന്നവരെ ജനങ്ങൾക്കാവശ്യമാണെന്നും പദ്മജ കൂട്ടിച്ചേർത്തു. മോദിജിയുടെ ഭരണത്തിൽ ആകൃഷ്ടരായി നിരവധി നേതാക്കൾ ബിജെപിയിലെത്തുമെന്നും പദ്മജ പ്രതികരിച്ചു. വടകരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഭുൽ കൃഷ്ണയ്‌ക്കൊപ്പം റോഡ് ഷോയിലും പദ്മജ പങ്കെടുത്തിരുന്നു.