മുംബൈ: കുപ്രസിദ്ധ ഗുണ്ടാനേതാവ് പ്രസാദ് പൂജാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് മുംബൈയിലെത്തിച്ചു. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ പ്രസാദ് പൂജാരിയെ ഇൻ്റർപോളിന്റെ നോട്ടീസ് പ്രകാരം കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
നിരവധി കൊലപാതക കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ് പ്രസാദ് പൂജാരി. 2020-ലാണ് പൂജാരിക്കെതിരെ അവസാനമായി കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ പൊലീസിന്റെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചൈനയിൽ നിന്നും പ്രസാദ് പൂജാരിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുംബൈയിലെത്തിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷമായിരുന്നു ചൈന അനുമതി നൽകിയത്.
ഇയാളെ തിരികെ ഇന്ത്യയിലെത്തിക്കാൻ മുംബൈ പൊലീസ് ഏറെ നാളായി ശ്രമിച്ചിരുന്നു. 2010 മുതൽ പ്രസാദ് പൂജാരി ഒളിവിലായിരുന്നു. കഴിഞ്ഞ വർഷം ഇന്റർപോളിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങിൽ വച്ചാണ് ഇയാളെ പിടികൂടിയത്. 2019-ൽ ശിവസേന നേതാവ് ചന്ദ്രകാന്ത് ജാദവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാൾ.
2020-ൽ പ്രസാദ് പൂജാരിയുടെ അമ്മ ഇന്ദിര വിത്തൽ പൂജാരിയെ ഇതേ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ദിരയുൾപ്പെടെ മൂന്ന് പേരായിരുന്നു കേസിലെ പ്രതികൾ. 10 ലക്ഷം രൂപ ഒരു കുടുംബത്തിൽ നിന്നും മോചനദ്രവ്യം ആവശ്യപ്പെട്ടതാണ് കേസ്.