തിംഫു: ഭാരതത്തിന്റെ സഹായത്തോടെ ഭൂട്ടാനിൽ നിർമ്മിച്ച ഗയാൽറ്റ്‌സുൻ ജെറ്റ്‌സൺ പെമ വാങ്‌ചക്ക് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്.
ഇന്ത്യ-ഭൂട്ടാൻ വികസന സഹകരണത്തിന്റെ ഉജ്ജ്വല ഉദാഹരണമാണിത്. മോദി സർക്കാരിന്റെ സഹായത്തോടെയാണ് ആശുപത്രി നിർമിച്ചത്. 150 കിടക്കകൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. 22 കോടി രൂപ ചെലവിൽ നിർമിച്ച ആദ്യഘട്ടം 2019 മുതൽ പ്രവർത്തനക്ഷമമാണ്. 119 കോടി രൂപ ചെലവിൽ ആശുപത്രിയുടെ രണ്ടാംഘട്ട നിർമാണവും പൂർത്തിയാക്കിയിരുന്നു.
പുതുതായി നിർമിച്ച ആശുപത്രി സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു. പീഡിയാട്രിക്‌സ്, ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ്, അനസ്‌തേഷ്യോളജി, ഓപ്പറേഷൻ തിയേറ്റർ, നിയോനാറ്റൽ ഇൻ്റൻസീവ് കെയർ, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ എന്നിവയും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.
ഈ ആശുപത്രി പൂർണമായും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വേണ്ടിയുള്ളതാണെന്ന് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അനേകം കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഈ ആശുപത്രി പ്രവർത്തിക്കും. ആരോഗ്യമുള്ള ഭാവി തലമുറയെ വളർത്തിയെടുക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഈ ആശുപത്രിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഭൂട്ടാനിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയെ യാത്രയാക്കുന്നതിനായി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും തിംഫു വിമാനത്താവളത്തിലെത്തിയിരുന്നു.