ന്യൂഡൽഹി: അറബിക്കടലിൽ നടത്തിയ വിവിധ ആന്റി-പൈറസി ഓപ്പറേഷനുകളിലൂടെ നാവിക സേന രക്ഷപ്പെടുത്തിയത് വിദേശികളടക്കം നൂറിലധികം പേരെയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സങ്കൽപ്പ് ഉൾപ്പടെയുള്ള വിവിധ ദൗത്യങ്ങൾ മുഖേന 27 പാകിസ്താനികളെയും 30 ഇറാൻ പൗരന്മാരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി പ്രസ്താവനയിലൂടെ അറിയിച്ചു.
സമുദ്രത്തിൽ നടന്ന 13 ആക്രമണ സംഭവങ്ങളോട് പ്രതികരിച്ചതായും 65 വിദേശികളും 45 ഇന്ത്യക്കാരുമടക്കം 110 പേരുടെ ജീവൻ രക്ഷിച്ചതായും നേവി വ്യക്തമാക്കി.
ഇന്ത്യക്കും അന്തർദേശീയ കാർഗോ കപ്പലുകൾക്കും സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി P-8I നിരീക്ഷണ വിമാനം, കാവൽ ഡ്രോണുകൾ, പത്ത് യുദ്ധക്കപ്പലുകൾ എന്നിവയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ മറൈൻ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യാൻ വ്യോമസേനയുടെ C-17 ട്രാൻസ്പോർട്ട് വിമാനവും സഹായത്തിനുണ്ടാകുമെന്നും നാവികസേന വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അറബിക്കടലിലെ സുപ്രധാന ആന്റി-പൈറസി ഓപ്പറേഷനുകൾ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നാവികസേന മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
അറബിക്കടലിൽ നിന്നും നാവികസേന പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈയിലെത്തിച്ച് പോലീസിന് കൈമാറിയിരുന്നു. മാൾട്ടീസ് ചരക്കുകപ്പലായ എംവി റുവൻ റാഞ്ചിയ കടൽ കൊള്ളക്കാരെയാണ് നാവികസേന പിടികൂടിയത്. മാരിടൈം ആന്റി പൈറസി നിയമപ്രകാരം ഇവർ ഇന്ത്യയിൽ വിചാരണ നേരിടും.