തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പറിഞ്ഞ നേതാവാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മൂന്നാം തവണയാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് വർഷമായി, 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി.
എബിവിപിയിൽ നിന്നാണ് അജയ് റായ് തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തിരി കൊളുത്തുന്നത്. 1996-നും 2007-നും ഇടയിൽ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളസ്‌ല മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ ബിജെപി ടിക്കറ്റിൽ വിജയിച്ചു. തുടർന്ന് 2007-ൽ ബിജെപി വിട്ട അദ്ദേഹം കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറി. 2012-ൽ പിന്ധ്രയിൽ നിന്ന് മത്സരിച്ച് ജയിച്ചെങ്കിലും 2017-ൽ ഇതേ മണ്ഡലത്തിൽ അദ്ദേഹം പരാജയം അറിഞ്ഞു.
2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയെങ്കിലും പരാജയമായിരുന്നു കാത്തിരുന്നത്. 2019-ലെ തെരഞ്ഞെടുപ്പിൽ കേവലം 1.52 ലക്ഷം വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്താൻ മാത്രമാണ് അജയ്‌ക്ക് കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ 63.62 ശതമാനം വോട്ടിനെതിരെ 14.38 ശതമാനം വോട്ട് വിഹിതം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2023 ഓഗസ്റ്റിലാണ് പിസിസി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്.
10.65 ലക്ഷം പുരുഷന്മാരും 8.97 ലക്ഷം സ്ത്രീകളും 135 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പടെ 19.62 ലക്ഷം പേരാകും വാരണാസി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുക. 52,174 കന്നി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വാരാണാസി സൗത്ത്, വാരണാസി നോർത്ത്, കാന്ത്, റെഹാനി, സോവാപുരി എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വാരാണസി ലോക്സഭ മണ്ഡലം.