മുംബൈ: കർണാടകയിലെ കനത്ത ജലക്ഷാമം പരിഹരിക്കുന്നതിനായി സഹായമഭ്യർത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ വർണ/കൊയ്ന ഡാമുകളിലെ ജലം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.
രണ്ട് ടി.എം.സി ജലം വർണ/കൊയ്ന ജലസംഭരണിയിൽ നിന്ന് കൃഷ്ണ നദിയിലേക്കും, ഒരു ടി.എം.സി ജലം ഉജ്ജയിനി ജലസംഭരണിയിൽ നിന്നും ഭീമ നദിയിലേക്കും ഒഴുക്കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി വടക്കൻ കർണാടകയിലെ ജലക്ഷാമം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാമെന്നാണ് സിദ്ധരാമയയുടെ കണക്കുകൂട്ടൽ.
ഈ വർഷം കർണാടകത്തിൽ കാലവർഷം വൈകുമെന്നാണ് സൂചന. മഴ വരാൻ മാസങ്ങളാകുമെന്നും അതിനാലാണ് ഇക്കാര്യം അഭ്യർത്ഥിക്കുന്നതെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു.
കർണാടകയിൽ മുമ്പ് വരൾച്ചയുണ്ടായപ്പോൾ മഹാരാഷ്ട്രയിൽ നിന്നും വെള്ളം തുറന്നു നൽകിയിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ച് സിദ്ധരാമയ്യ കത്തിൽ നന്ദി അറിയിക്കുകയും ചെയ്തു. ഉത്തര കർണാടകയിലെ പല ജില്ലകളും കൊടും വരൾച്ചയുടെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ.