തിരുവനന്തപുരം: അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്‌കൂൾ തലം മുതൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിദ്യാഭ്യാസ വികസന സാധ്യതകളെ കുറിച്ചുള്ള പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ നയതന്ത്ര വിദഗ്ദൻ ടി.പി ശ്രീനിവാസൻ മോഡറേറ്ററായ ചർച്ചയിൽ രാജീവ് ചന്ദ്രശേഖർ വിദ്യാർത്ഥികളുമായി സംവദിച്ചു.
ഗവേഷണം, നൂതനാശയം, വിദ്യാഭ്യാസം എന്നിവയിലൂന്നിയുള്ള വികസനമാണ് തിരുവനന്തപുരത്തിന് വേണ്ടത്. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്. സ്‌കൂൾ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്‌കൂളുകളെ മികച്ച വിദ്യാലയങ്ങളാക്കി മാറ്റുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സാങ്കേതികവിദ്യാ രംഗത്ത് മെയ്ഡ് ഇൻ ജപ്പാൻ എന്ന് പറയുന്നതുപോലെ വിദ്യാഭ്യാസ രംഗത്ത് എജുക്കേറ്റഡ് ഇൻ തിരുവനന്തപുരം എന്നത് ഒരു സവിശേഷതയാക്കി മാറ്റണമെന്നും അതിനു സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വ്യവസായ മേഖലയുടെ സഹകരണം കൂടി ആവശ്യമാണ്. നൈപുണ്യത്തിന്റെ മാനങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചാലെ നിലനിൽപ്പുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.