ശബരിമല: അയ്യന് ഇന്ന് പമ്പയിൽ ആറാട്ട്. സന്നിധാനത്ത് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തി അയ്യപ്പ ചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റും. തുടർന്ന് വാദ്യാഘോഷങ്ങളോടെ പമ്പയിലേക്ക് പുറപ്പെടും. പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട് ചടങ്ങുകൾ. ആറാട്ടോടെ ശബരിമല ഉത്സവത്തിന് കൊടിയിറങ്ങും.
11.30-ന് നടക്കുന്ന ആറാട്ടിന് തന്ത്രി കണ്ഠര് മഹേശ്വർ മോഹനരും മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും. നാല് മണി വരെ പമ്പ ഗണപതിക്ഷേത്രത്തിലെ നടപ്പന്തലിൽ ഭക്തർക്ക് ഭഗവാനെ തൊഴാം. അഞ്ച് മണിയോടെ ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തും. തുടർന്ന് ഉത്സവം കൊടിയിറങ്ങും.
ശ്രീകോവിലിൽ കലശം, ദീപാരാധന എന്നിവയ്ക്ക് ശേഷം രാത്രിയോടെ നടയടയ്ക്കും. ഇന്നലെ രാത്രി ശരംകുത്തിയാൽ പള്ളിവേട്ട നടന്നു. 10 മണിയോടെ ഭഗവാൻ ആനപ്പുറത്തേറി ശരംകുത്തിയിലേക്ക് പുറപ്പെട്ടു. വേട്ടക്കുറുപ്പ് ശരംകുത്തിയിൽ ശരമയച്ചു. തുടർന്ന് നായാട്ട് വിളിച്ചതോടെ പള്ളിവേട്ട പൂർത്തിയായി.