മോസ്കോ ; സംഗീത നിശയ്ക്കിടെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് നാല് പേരെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ കൂടി കസ്റ്റഡിയിലെടുത്തതായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. യുക്രെയ്നിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് അവരെ പിടികൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദലേർഡ്ജോൺ മിർസോയെവ് , ഷംസിദീൻ ഫരീദുനി, മുഹമ്മദ്സോബിർ എന്നീ താജിക്കിസ്ഥാൻ പൗരന്മാർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത് . ഇവരെയെല്ലാം മെയ് 22 വരെ മുൻകൂർ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
ഐ എസ് ഭീകരരെ സഹായിച്ച പിതാവിനെയും , മക്കളെയും റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 65 കാരനായ ഇസ്രോയിൽ ഇസ്ലോമോവ് , മക്കളായ അമിൻചോൺ, ദിലോവർ ഇസ്ലോമോവ് എന്നിവരെയാണ് ഐ എസ് ഭീകരരെ സഹായിച്ചതിന് റഷ്യൻ പോലീസ് പിടികൂടിയത് .
വടക്കുപടിഞ്ഞാറൻ റഷ്യയിലെ ത്വെർ മേഖലയിൽ ജോലി ചെയ്തിരുന്നവരാണിവർ . 137 ഓളം പേരാണ് ഐ എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ആക്രമണത്തിന് പിന്നാലെ ക്രോക്കസ് സിറ്റി ഹാളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളിയാഴ്ച ഭീകരർ ഉപയോഗിച്ചത് ദിലോവർ ഇസ്ലോമോവിന്റെ കാറാണെന്ന് തിരിച്ചറിഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.മോസ്കോയിലെ ക്രാസ്നോഗോർസ്കിന് സമീപമുള്ള സിറ്റി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ അക്രമികൾ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ഹാളിൽ വൻ തീപിടിത്തമുണ്ടായി.