ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീം കോടതിയിൽ ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്) യുടെ സത്യവാങ്മൂലം. “തിരഞ്ഞെടുപ്പ് പ്രചാരണം മൗലീക അവകാശമല്ല” എന്നാണ് അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ ഇ ഡി യുടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടർ ഭാനുപ്രിയ യാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
“തെരഞ്ഞെടുപ്പിനായി പ്രചാരണം നടത്താനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ നിയമപരമോ അല്ല. ഇ ഡി യുടെ അറിവിൽ, ഒരു രാഷ്‌ട്രീയ നേതാവിനും, അത് മത്സരിക്കുന്ന സ്ഥാനാർത്ഥിയാണെങ്കിൽ കൂടിയും പ്രചാരണത്തിന് ഇടക്കാല ജാമ്യം നൽകിയിട്ടില്ല”. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഉണ്ടെന്ന് പറഞ്ഞ് നേരത്തെ സമൻസ് ഒഴിവാക്കാനും എഎപി നേതാവ് ഇതേ ന്യായം പ്രയോഗിച്ചെന്നും ഇടക്കാല ജാമ്യം തേടിയ അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി തുറന്നടിച്ചു.
മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രിംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. ഹർജിയിൽ നാളെ വിധി പറയും.