തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചീഫ് എൻജിനീയർ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് മേഖല തിരിച്ചുള്ള നിയന്ത്രണം ഏർപ്പെടുത്തിയത് ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.
ചൂട് കുറയുകയാണ്, സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചുതുടങ്ങി. അതിനാൽ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നിലവിൽ നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടർന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഒരു ദിവസം തന്നെ പലതവണയായി നിലവിൽ വൈദ്യുതി നിയന്ത്രണം നടക്കുന്നുണ്ട്. രാത്രി 12 മണി വരെയാണ് ഇത്തരത്തിൽ നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കുന്നത്. ലോഡ് ഷെഡ്ഡിംഗിന് സമാനമായ മറ്റൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നിലവിലെ തീരുമാനം.