ലാഹോർ : പാകിസ്താനിലെ ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം. വ്യാഴാഴ്‌ച്ച പുലർച്ചയെ 5 മണിയോടെയാണ് ലാഹോർ അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ തീപിടിത്തമുണ്ടായത്. ഇമിഗ്രേഷൻ കൗണ്ടറിന്റെ സീലിങ്ങിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീ പിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുക ഇമിഗ്രേഷൻ നടപടികളെ കാര്യമായി ബാധിച്ചു. ഇത് ഹജ്ജ്, അന്താരാഷ്‌ട്ര യാത്രാവിമാനങ്ങൾക്ക് കാലതാമസമുണ്ടാക്കി. തുടർന്ന് ഡൊമെസ്റ്റിക്ക് ഡിപ്പാർച്ചർ ലോഞ്ചിൽ നിന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ പ്രവർത്തനങ്ങൾ പുനരാംഭിക്കുകയായിരുന്നു.
പാക് മാദ്ധ്യമമായ ദി ന്യൂസ് ഇൻ്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ഒരു മാസം നീളുന്ന ഹജ്ജ് തീർത്ഥാടനം മെയ് 9 ന് ആരംഭിച്ച് ജൂൺ 9 ന് ആണ് അവസാനിക്കുന്നത്. തീർത്ഥാടനത്തിന്റെ ആദ്യ ദിവസം മാത്രം 11 ഫ്‌ളൈറ്റുകളിലായി 2160 യാത്രക്കാരാണ് പുറപ്പെടുന്നത്. ലാഹോറിൽ നിന്ന് 3 വിമാനങ്ങളിലായി 670 യാത്രക്കാരും , കറാച്ചിയിൽ നിന്ന് 2 വിമാനങ്ങളിലായി 330 യാത്രക്കാരും , ഇസ്ലാമാബാദിൽ നിന്ന് 3 വിമാനങ്ങളിലായി 680 യാത്രക്കാരും , മുള്താനിൽ നിന്ന് 2 വിമാനങ്ങൾ വഴി 329 യാത്രക്കാരും , സിയാൽകോട്ടിൽ നിന്ന് ഒരു വിമാനം വഴി 151 പേരുമാണ് പുറപ്പെടുന്നത്.