തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച. കേസ് സിബിഐയ്ക്ക് ശുപാർശ ചെയ്യുന്നതിലാണ് സർക്കാരിന് വീഴ്ച പറ്റിയത്. കേസ് സിബിഐയ്‌ക്ക് കൈമാറുന്നതിനായുള്ള പെർഫോമ റിപ്പോർട്ട് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറിയില്ല. പെർഫോമ റിപ്പോർട്ട് കിട്ടിയാലേ കേസിൽ സിബിഐയ്‌ക്ക് തീരുമാനമെടുക്കാനാകൂ.
മാർച്ച് 9ന് ഇറങ്ങിയ വിജ്ഞാപനം സിബിഐയ്‌ക്ക് കൈമാറിയത് 16ന് മാത്രമാണ്. ഇന്നലെയാണ് സർക്കാർ പെർഫോമ റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയത്. കേസന്വേഷണത്തിന്റെ നാൾ വഴികളാണ് പെർഫോമയിലുണ്ടാകേണ്ടത്. എഫ്‌ഐആറിന്റെ പരിഭാഷ ഉൾപ്പെടെ പെർഫോമയിലുണ്ടാകണം. ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകൾ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിക്കുന്നത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ മൗനം പാലിച്ച സർക്കാർ വലിയ പ്രതിഷേധത്തെ തുടർന്നാണ് കേസ് സിബിഐയ്‌ക്ക് വിട്ടത്. എസ്എഫ്‌ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സിദ്ധാർത്ഥിന്റെ കുടുംബവും എബിവിപി ഉൾപ്പെടെയുള്ള സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാൽ കേസ് സിബിഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് അയക്കുന്നതിന് മനപ്പൂർവ്വം താമസിപ്പിച്ചുവെന്ന വിവരവും പുറത്തായിരിക്കുന്നു. കേസിൽ ഭരണപക്ഷത്ത് നിന്ന് നീതികിട്ടുമെന്ന് ഉറപ്പില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവും ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.