എറണാകുളം: കോതമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമം നടത്തുന്നതിനിടെ ഉണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ടാണ് ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വയോധികയ്‌ക്ക് തലയ്‌ക്കടിയേറ്റതാണ് മരണകാരണം. സാറാമ്മയുടെ പഴയ വീടിന് സമീപത്ത് തന്നെ ഇവരുടെ തറവാട് വീടുണ്ട്. ഇവിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്‌ക്ക് താമസിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കൃത്യം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് സാറാമ്മ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകളാണ് സാറാമ്മയെ മരിച്ച നിലയിൽ കണ്ടത്.
സാറാമ്മയുടെ പക്കൽ നിന്നും ആറ് പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. തെളിവ് നശിപ്പിക്കാനായി വയോധികയുടെ ശരീരത്തിലും വീടിനുള്ളിലും മഞ്ഞൾപൊടി വിതറിയ ശേഷമാണ് പ്രതികൾ കവർച്ച നടത്തി മുങ്ങിയത്. സംഭവ മയത്ത് തറവാട്ടിലെ വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളിലൊരാൾ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.