ന്യൂഡൽഹി: ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും സന്ദേശ് ഖാലിയിലെ അതിജീവിതയുമായ രേഖ പത്രയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസമാണ് രേഖ പത്ര ഉൾപ്പെടെയുളളവരുടെ സ്ഥാനാർത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.
സ്ത്രീകളോടുള്ള അനീതിയ്‌ക്കെതിരെ പോരാടിയതിന് പ്രധാനമന്ത്രി രേഖയെ അഭിനന്ദിക്കുകയും വിജയം കൈവരിച്ചതിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലി നിവാസിയാണ് രേഖ പത്ര. തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായിരുന്ന ഷെയ്ഖ് ഷാജഹാന്റെയും കൂട്ടാളികളുടെയും അക്രമങ്ങൾക്കെതിരെ സന്ദേശ് ഖാലിയിലെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയത് രേഖ പത്രയായിരുന്നു. 2011 മുതൽ സന്ദേശ്ഖാലിയിലെ സാഹചര്യം പ്രതിസന്ധിയിലാണെന്നും തങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നും രേഖാ പത്ര വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്നെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിയോട് രേഖ നന്ദി അറിയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി രേഖ പത്രയെ ശക്തി സ്വരൂപയെന്ന് വിശേഷിപ്പിച്ചു. നിങ്ങൾ ഒരു വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കാൻ പോകുന്നതെന്നും എന്താണ് ഇപ്പോൾ തോന്നുന്നതെന്നും പ്രധാനമന്ത്രി രേഖാ പത്രയോട് ചോദിച്ചു.
വളരെ സന്തോഷമാണ് തോന്നുന്നതെന്നും പ്രധാനമന്ത്രിയുടെ കരുതൽ സന്ദേശ്ഖാലിയിലെ സ്ത്രീകൾ അനുഭവിച്ചറിയുന്നുണ്ട്.രാമനാൽ അനുഗ്രഹിക്കപ്പെട്ടതിന് സമാനമാണ് ഇതെന്ന് രേഖ പത്ര മറുപടി നൽകി. പശ്ചിമ ബംഗാളിലെ 42 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 19-ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്.