മൂന്നാർ: എംആർഎസ് ഹോസ്റ്റലിൽ വനവാസി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. ഹോസ്റ്റൽ ജീവനക്കാരൻ സത്താറാണ് മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
സത്താർ കൊണ്ടുവന്ന മദ്യം കാണാത്തതിനെ തുടർന്ന് കുട്ടികളുമായി വാക്കു തർക്കമുണ്ടാവുകയും ഇത് വിദ്യാർത്ഥികളെ മർദ്ദിക്കാൻ കാരണമായെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എന്നാൽ ഹോസ്റ്റലിൽ വിദ്യാർത്ഥികൾ ബഹളം വച്ചതിനെ തുടർന്ന് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് സത്താർ പൊലീസിൽ നൽകിയ മൊഴി.
സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.