വാഷിംഗ്ടൺ: വിൻഡോസും ഇനി ഇന്ത്യക്കാരൻ നയിക്കും. മൈക്രോസോഫ്റ്റ് വിൻഡോസ് ആൻഡ് സർഫേസിന്റെ മേധാവിയായി ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ പവൻ ദാവുലൂരിയെ നിയമിച്ചു. സുന്ദർ പിച്ചൈ( ഗൂഗിൾ), സത്യ നാദെല്ല (മൈക്രോസോഫ്റ്റ്) എന്നിവർക്ക് ശേഷം സിലിക്കൺവാലിയിൽ പ്രധാന പദവിയിൽ എത്തുന്ന ഇന്ത്യക്കാരനാണ് ഇദ്ദേഹം. ആമസോണിലേക്ക് ചേക്കേറാൻ മുൻ മേധാവി പനോസ് പനായി രാജിവെച്ച് ഒഴിവിലാണ് പവൻ എത്തുന്നത്. മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച സമയത്താണ് നേതൃമാറ്റം എന്നതും ശ്രദ്ധേയമാണ്.
ആരാണ് പവൻ ദാവുലൂരി…
മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) നിന്നാണ് പവൻ ബിരുദം നേടിയത്. ഐഐടിയിലെ പഠനത്തിനുശേഷം, 1999-ൽ അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി. റിലയബിലിറ്റി കോംപോണന്റ് മാനേജരായാണ് മൈക്രോസോഫ്റ്റിൽ കരിയർ ആരംഭിച്ചത്. 23 വർഷത്തിലേറെയായി മൈക്രോസോഫ്റ്റിന്റെ ഭാഗമാണ്.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് 2001-ലാണ് പവൻ മൈക്രോസോഫ്റ്റിന്റെ ഭാഗമായത്.
2005 ൽ അദ്ദേഹം സർഫേസ് ടീമിന്റെ ജനറൽ മാനേജരായി നിയമിതമായി. 2023 ഒക്ടോബറിലാണ്, വിൻഡോസ് + ഡിവൈസസ് ടീമിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത്.