ലക്നൗ : 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ എട്ടംഗ സംഘത്തെ വെടിവച്ച് വീഴ്ത്തി യുപി പോലീസ് . ഔറയ്യയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസ്സുകാരന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. പിന്നാലെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
വെടിയേറ്റ എട്ട് പ്രതികളും ആശുപത്രിയിൽ ചികിത്സയിലാണ്.ആറാം ക്ലാസ് വിദ്യാർത്ഥിയായ സുബ്ഹാനെ ശനിയാഴ്ച ഔറയ്യയിലെ എർവ കത്ര ഏരിയയിലെ വീടിന് പുറത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാൾ സുബ്ഹാന്റെ അയൽവാസി റിയാസ് സിദ്ദിഖിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഔറയ്യയിലെ ജ്വല്ലറി വ്യാപാരിയായ സുബ്ഹാന്റെ പിതാവ് മുഹമ്മദ് ഷക്കീലാണ് മകനെ കാണ്മാനില്ലെന്ന് കാട്ടി എർവ കത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് സിംഗ് പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഇവർ പണവും ആവശ്യപ്പെട്ടിരുന്നു.
20 വയസ് പ്രായമുള്ള പ്രതികളെല്ലാം സുബ്ഹാനെ തട്ടിക്കൊണ്ടുപോയി ട്രോളി ബാഗിൽ ഒളിപ്പിച്ചതാണ് കുട്ടി ശ്വാസം മുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് ഔറയ്യ സർക്കിൾ ഓഫീസർ അശോക് സിംഗ് പറഞ്ഞു.
സുബ്ഹാനൊപ്പം റിയാസിനെ ഇടയ്‌ക്കിടെ കാണാറുണ്ടെന്നും പ്രാഥമികാന്വേഷണത്തിൽ ഇതുതന്നെയാണ് വെളിവായതെന്നും അശോക് സിംഗ് പറഞ്ഞു. റിയാസിനൊപ്പമാണ് സുബ്ഹാനെ അവസാനമായി കണ്ടതെന്നും നാട്ടുകാർ പറഞ്ഞിരുന്നു .
റിയാസിനും കൂട്ടുകാർക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായില്ല.തുടർന്ന്, പോലീസ് അവരുടെ ഫോൺ രേഖകൾ പരിശോധിച്ചു, അതിൽ ഡൽഹി ലൊക്കേഷൻ കാണിച്ചു. തുടർന്ന് ഇവരെ കണ്ടെത്താൻ ഒന്നിലധികം പോലീസ് ടീമുകളെ വിന്യസിച്ചു.
ഇതിനിടേ പ്രതികളിൽ ഒരാളായ അവദേശ് കുമാർ മിശ്രയെ ഔറയ്യ പോലീസ് കണ്ടെത്തി. തുടർന്ന് ഔറയ്യ പോലീസ് ഡൽഹി പോലീസുമായി ചേർന്ന് ട്രോളി ബാഗ് കണ്ടെത്തി . അതിനുള്ളിൽ കൈകളും കാലുകളും ബന്ധിച്ച നിലയിൽ സുബ്ഹാന്റെ മൃതദേഹവും കണ്ടെത്തി. ഇക്കാര്യം മറച്ച് വച്ച് പണം വാങ്ങാൻ എത്തണമെന്ന് പറഞ്ഞാണ് റിയാസ് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ പോലീസ് കെണിയൊരുക്കിയത് .
എന്നാൽ പണം വാങ്ങാൻ എത്തിയവർ പോലീസിനെ കണ്ടതോടേ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.