ലക്‌നൗ: ദാറുൽ-ഉലൂം-ദിയോബന്ദ് മദ്രസയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ യുപി പോലീസിന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. ഔദ്യോഗിക വൈബ്‌സൈറ്റിൽ രാജ്യവിരുദ്ധവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റിനും എസ്എസ്പിക്കും കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ കത്തയച്ചു.
പാകിസ്താൻ സ്വദേശിക്ക് വൈബ്‌സൈറ്റ് വഴി നൽകിയ ഫത്വവയാണ് വിവാദമായത്. അമുസ്ലീങ്ങൾക്കെതിരെ ചാവേറാക്രമണം നടത്തുന്നത് ഇസ്ലാമിക നിയമ പ്രകാരം അനുവദനീയമാണോ എന്നാണ് പാക് പൗരന്റെ ചോദ്യം. ഈ വിഷയത്തിൽ നിങ്ങളുടെ പ്രാദേശിക പണ്ഡിതനിൽ നിന്ന് ഉപദേശം സ്വീകരിക്കുകയെന്ന മറുപടിയാണ് മദ്രസ നൽകിയത്.
ചോദ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അപലപിക്കുന്നതിന് പകരം ഇത്തരം ഒരു മറുപടി നൽകിയ മദ്രസയുടെ സമീപനത്തിൽ ആശങ്കയുണ്ടെന്ന് കനൂംഗോ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയെ ബാധിക്കുന്ന ഇത്തരം ഫത്വകൾ നരഹത്യയേയും ഭീകരാക്രമണങ്ങളേയും സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു..