ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാ ലൊക്കേഷനിലെ പ്രണവിനോടൊപ്പമുള്ള ഓർമകൾ പങ്കുവയ്‌ക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
മോഹൻലാലിന്റെ മകൻ എന്നൊരു ചിന്താഗതി ഇല്ലാതെയാണ് പ്രണവ് പെരുമാറുന്നത്. അതിനാലാണ് പ്രണവിനെ എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്നതെന്നും ധ്യാൻ പറഞ്ഞു. താൻ വർഷങ്ങൾക്കു ശേഷം ഒരു പെഗ്ഗ് കഴിച്ചത് പ്രണവ് നൽകിയിട്ടാണെന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.
‘മോഹൻലാലിന്റെ മകൻ എന്നൊരു ഫീൽ നമുക്ക് നൽകാതെയാണ് പ്രണവ് പെരുമാറുന്നത്. എല്ലാവരോടും ഒരുപോലെ പെരുമാറും. ഇത്രയും വലിയൊരു നടന്റെ മകനാണെന്ന ചിന്തയില്ലാതെയാണ് സംസാരിക്കുന്നത്. ഇതെല്ലാം തന്നെയാണ് അപ്പുവിനെ എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം.
ഞാൻ ഇപ്പോൾ മദ്യപിക്കാറില്ല. കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് അവൻ എനിക്ക് ഒരു പെഗ്ഗ് നീട്ടിത്തന്നപ്പോഴാണ്. വർഷങ്ങൾക്ക് ശേഷമാണ് ആ സെറ്റിൽ വെച്ച് ഞാനൊരു പെഗ്ഗടിച്ചത്. അതൊരു ഓർമ്മയാണ്. നമ്മൾ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമല്ലോ. വർഷങ്ങൾക്ക് ശേഷം അവന്റെ കൂടെയിരുന്നിട്ടാണ്, അവൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്‌തപ്പോഴാണ് ഞാൻ കഴിച്ചത്. ഞാൻ ഇതൊരു ഓർമ പോലെ പറഞ്ഞതാണ്. ഞങ്ങൾ രണ്ടു പേരും കള്ളു കുടിച്ച് അവിടെ ഇരുന്ന് അലമ്പായിരുന്നു എന്ന് ആരും കരുതേണ്ട. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു.
അധികം സമയം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിയാകുമ്പോൾ ഷൂട്ടിന് വിളിച്ച് കൊണ്ടുപോകും. എല്ലാ ദിവസവും രാത്രി ഒൻപത് മണിവരെ ഷൂട്ടുണ്ട്. 40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓർമകളായിരുന്നു.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.