കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചു. കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി പത്രിക സമർപ്പിച്ചു. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷും പത്രിക സമർപ്പിച്ചു. രാവിലെ 11.30 ഓടെ കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 20 മണ്ഡലങ്ങളിലും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉൾപ്പെടെ 102 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.