ന്യൂഡൽഹി: 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2028-ൽ ലോസ് ഏഞ്ചൽസിലും 2032-ൽ ബ്രിസ്‌ബേനിലുമാണ് ഒളിമ്പിക്‌സ് നടക്കുക.
‘2024ലെ പാരീസ് ഒളിമ്പിക്സിൽ രാജ്യം കൂടുതൽ മെഡലുകൾ നേടും. 2030 യൂത്ത് ഒളിമ്പിക്സും 2036 സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണ്.’ എൻഡിടിവി യുവ കോൺക്ലേവിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും 2036-ൽ ഇന്ത്യക്ക് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താത്പര്യമുണ്ടെന്ന് ഐഒസി സെഷനിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ജൂലൈയിൽ തുടക്കമാകുന്ന പാരീസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് താരവും കോമൺവെൽത്ത് ജേതാവുമായ ശരത് കമലാണ് ഇന്ത്യൻ പതാകയേന്തുക.മേരി കോമാണ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി. ഷൂട്ടിംഗ് റേഞ്ച് പ്രധാന വേദികളിൽ നിന്ന് അകലെയായതിനാൽ അവിടുത്തെ മേൽനോട്ട ചുമതല ഒളിമ്പ്യൻ ഗഗൻ നാരംഗിനാണ്. ഡോ. റിൻഷാ പർഡിവാലയാണ് ഇന്ത്യൻ സംഘത്തിന്റെ ചീഫ് മെഡിക്കൽ ഓഫീസർ.