അഹമ്മദാബാദ്: മുറിയിൽ മയക്കുമരുന്നുവെച്ച് അഭിഭാഷകനെ കുടുക്കിയ കേസിൽ മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിന് ശിക്ഷ വിധിച്ച് കോടതി. പാലൻപൂരിലെ പ്രത്യേക കോടതിയാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ സെക്ഷൻ 21 (സി), 27 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്നലെ സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കസ്റ്റഡി മരണക്കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഭട്ട്.
രാജസ്ഥാനിലെ അഭിഭാഷകനായ സുമേർ സിംഗ് രാജപുരോഹിതിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തിയതാണ് സംഭവം. പാലൻപുരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. പിന്നീട് രാജസ്ഥാൻ പൊലീസിന്റെ അന്വേഷണത്തിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തി. ഗുജറാത്ത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018-ൽ അറസ്റ്റ്ചെയ്തത്. ഇതിനിടെ ജംജോധ്പുരിലെ കസ്റ്റഡി മരണക്കേസിൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
നാർക്കോട്ടിക്സ് വകുപ്പുകൾ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഭട്ടിനെതിരെ തെളിഞ്ഞതായി അഡീഷണൽ സെഷൻസ് ജഡ്ജ് ജെ.എൻ. താക്കർ ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പട്ടേൽ പ്രതിക്ക് പരമാവധി ശിക്ഷയായ 20 വർഷം തടവ് വിധിക്കണമെന്ന് കോടതിയിൽ വാദിച്ചിരുന്നു.