ന്യൂഡൽഹി : 17 കാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷാരൂഖ് ഹുസൈനെയും, നയീം അൻസാരിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി . പ്രതികൾക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട് .
ജാർഖണ്ഡിലെ ദുംക നഗറിൽ 2022 ഓഗസ്റ്റ് 23 നാണ് സംഭവം . അങ്കിത എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത് . സംഭവ സമയത്ത് ജനാലയ്ക്കരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന അങ്കിതയ്ക്ക് മേൽ പ്രതികൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു . അപകടത്തിൽ അങ്കിതയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഓഗസ്റ്റ് 27 ന് റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അങ്കിത മരിച്ചു.
കേസിൽ ഷാരൂഖ് ഹുസൈൻ, നയീം അൻസാരി എന്നിവർക്കെതിരെ കൊലപാതകത്തിനും പോക്സോ പ്രകാരവും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 51 സാക്ഷികളെയും രേഖകളെയും പരിഗണിച്ചാണ് എഡിജെ വൺ കം സ്പെഷ്യൽ ജഡ്ജി രമേഷ് ചന്ദ്ര പ്രതികളെ ശിക്ഷിച്ചത് .
കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് ഐപിസി സെക്ഷൻ 120 ബി പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ അധിക പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.