കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയും പിടിയിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് നടപടി. കൃത്യത്തെ കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അനുവിന്റെ കൊലപാതകത്തിൽ റിമാന്റിലായിരുന്ന മുജീബ് റഹ്മാനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്.
കൊലപാതകം നടത്തിയ ശേഷം ആഭരണങ്ങൾ കവരുകയും ഇത് വിറ്റെന്നും ഇയാൾ മൊഴി നൽകിയിരുന്നു. 1,43,000 രൂപ ആഭരണം വിറ്റപ്പോൾ ലഭിച്ചിരുന്നു. ഇത് ചീട്ട് കളിച്ച് തീർത്തെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണം വിറ്റുകിട്ടിയ പണം ഭാര്യയെ ഏൽപ്പിച്ചിരുന്നെന്നും ഇതുപയോഗിച്ച് കാർ വാങ്ങാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നതെന്നും വ്യക്തമായത്. പണം എങ്ങനെ ലഭിച്ചെന്ന വിവരവും മുജീബ് ഭാര്യയായ റൗഫീനയോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 16-ാം തീയതി മുജീബ് അറസ്റ്റിലായതോടെ ഇരുവരുടെയും കണക്കുകൂട്ടൽ തെറ്റുകയായിരുന്നു.
പൊലീസ് തെളിവെടുപ്പിനായി എത്തുമെന്ന് മനസിലാക്കിയതോടെ പണം സുഹൃത്തിനെ ഏൽപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാനും റൗഫീന ശ്രമിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സുഹൃത്തിന്റെ പക്കൽ നിന്ന് പണം കണ്ടെത്തി.തെളിവെടുപ്പിന് ശേഷം റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാർച്ച് 12ാം തീയതിയാണ് വാളൂരിലെ തോട്ടിൽ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിന് ലിഫ്റ്റ് നൽകാമെന്ന വ്യജേനയാണ് ഇയാൾ യുവതിയെ ബൈക്കിൽ കയറ്റിയത്. തുടർന്ന് ആഭരണങ്ങൾ കൈക്കലാക്കാനായി തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.