ന്യൂഡൽഹി; കൊള്ളയടിക്കുക, നുണ പറയുക, പിടിക്കപ്പെടുക, വീണ്ടും ഇതേ കാര്യങ്ങൾ ആവർത്തിക്കുക എന്ന നാല് പോയിന്റിലുള്ള പ്രവർത്തനരീതിയിലാണ് ഇൻഡി മുന്നണി മുന്നോട്ട് പോകുന്നതെന്ന പരിഹാസവുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല. അഴിമതി നടത്തി പിടിക്കപ്പെടുമ്പോൾ ഇക്കൂട്ടർ ആദ്യം ഇരവാദം നടത്തും, അതും ഫലിച്ചില്ലെങ്കിൽ നീതിന്യായവ്യവസ്ഥയ്‌ക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ആക്രമണം നടത്താനുള്ള ആഹ്വാനം ചെയ്യുകയാണെന്നും ഷെഹ്‌സാദ് ആരോപിച്ചു.
” ഇൻഡി മുന്നണിക്ക് ഒരു നാല് പോയിന്റ് ഉള്ള പ്രവർത്തന രീതിയാണ്. ഇരയുടെ കാർഡ് കളിക്കുന്നതുൾപ്പെടെ ഇതിൽ വരുന്നു.ഇൻഡി മുന്നണിയിലുള്ള കോൺഗ്രസ് പാർട്ടി മുതൽ പുതിയ പാർട്ടിയായ ആംആദ്മി പാർട്ടി വരെ എല്ലാവരുടേയും സ്വഭാവം ഒന്നാണ്. കൊള്ളയടിക്കുക, അത് പിടിക്കപ്പെടുമ്പോൾ ഇരകളാണെന്ന് വാദിക്കുക, ഒടുവിൽ അന്വേഷണ ഏജൻസികൾക്കും, നീതിന്യായ വ്യവസ്ഥയ്‌ക്കും കുറ്റം ചുമത്തുക ഇതൊക്കെയാണ് ഇപ്പോൾ അവരുടെ രീതികൾ.
ഞങ്ങൾ കൊള്ളയടിക്കും, കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കും, പിടിക്കപ്പെടുമ്പോൾ ഇരവാദം നടത്തും, അതും നടന്നില്ലെങ്കിൽ ശേഷം സ്ഥാപനങ്ങൾ ആക്രമിക്കും. ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കുകയാണ്. അഴിമതിക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ, സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ നിരന്തരമായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
പ്രധാനമന്ത്രിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം ഈ വിഷയത്തിൽ പറഞ്ഞത് തീർത്തും ശരിയാണ്. ഒരു സംഘം അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിട്ടുണ്ട്. അതിൽ നിക്ഷിപ്ത താത്പര്യം ഉള്ളവരെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. സ്വയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ആം ആദ്മിക്ക് നാടകങ്ങൾ കളിക്കുന്നത് ഇഷ്ടമാണ്. പക്ഷേ കോടതിയെ രാഷ്‌ട്രീയ നാടകങ്ങൾക്ക് വേദിയാക്കാൻ അവർ ശ്രമിച്ചത് രാജ്യം മുഴുവൻ കണ്ടു. പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് ആം ആദ്മിയുടേത്. കോടതിക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് അവരുടെ അഭിഭാഷകർ ശ്രമിക്കുന്നത്. എന്നിട്ടും കോടതി ഇളവ് നൽകിയില്ല. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നതിന് പകരം അതിനെ വ്യാജ വാദങ്ങൾ ഉപയോഗിച്ച് ചോദ്യം ചെയ്യാനാണ് ആം ആദ്മി ശ്രമിക്കുന്നതെന്നും” അദ്ദേഹം ആരോപിച്ചു.