പത്തനംതിട്ട: അടൂരിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികൾ. കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയെന്നാണ് അടൂർ സ്വദേശിയായ ശങ്കർ പറയുന്നത്. കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളിൽ മൽപ്പിടുത്തം നടന്നെന്നും ശങ്കർ പറഞ്ഞു.
കാർ അമിത വേഗതയിലായിരുന്നു എന്നാണ് ലോറി ഡ്രൈവറായ ഹരിയാന സ്വദേശി റംസാൻ പറയുന്നത്. താൻ ലോറി വളരെ പതുക്കെയാണ് ഓടിച്ചതെന്നും കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നുമാണ് റംസാന്റെ വിശദീകരണം.
ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ മുന്നിലുളള ഡോർ തുറക്കുന്നത് കണ്ടുവെന്ന് മറ്റൊരു ദൃക്സാക്ഷിയായ നിസാർ റാവുത്തറും പറയുന്നു. വാഹനത്തിന് അകത്ത് മൽപിടുത്തം നടന്നുവെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് നിസാറിന്റെ വെളിപ്പെടുത്തൽ. വാഹനം കൃത്യമായ നിയന്ത്രണത്തിലായിരുന്നില്ലെന്നും നിസാർ പറഞ്ഞു.
വിനോദ യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്ന് ഹാഷിം കൂട്ടിക്കൊണ്ട് പോയെന്നാണ് അനുജയുടെ സഹപ്രവർത്തകർ പറഞ്ഞത്. ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅദ്ധ്യാപികയോട് അനുജ പറഞ്ഞിരുന്നതായി സൂചനയുണ്ട്. അനുജയും ഹാഷിമും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാഷിമും അനുജയുമായുള്ള പരിചയത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. മരണത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടം സംഭവിച്ചത്. അനുജ, ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റി കൊണ്ടുപോയത്. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അദ്ധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. സ്കൂളിലെ അദ്ധ്യാപകർക്കൊപ്പമായിരുന്നു അനുജ വിനോദയാത്രയ്ക്ക് പോയത്. മടങ്ങി വരുന്ന വഴി ഹാഷിം ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് അനുജയെ കാറിൽ കയറ്റികൊണ്ട് പോയത്.