കാസർകോട്: ഗവൺമെന്റ് കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം പുറത്ത് കൊണ്ടുവന്ന പ്രിൻസിപ്പൽ ഡോ. രമയക്ക് നേരെ സർക്കാരിന്റെ പ്രതികാര നടപടി. വിരമിക്കുന്ന ദിവസം പുതിയ വകുപ്പുതല കുറ്റപത്രം ഡോ. രമയക്ക് കൈമാറി. വിദ്യാർത്ഥി സംഘടന നൽകിയ കെട്ടിചമച്ച പരാതിയിലാണ് മെമ്മൊ തയ്യാറാക്കിയിരുന്നുന്നത്. പെൻഷൻ ആനുകൂല്യങ്ങൾ തടയാനാണ് ഇത്തരം ഒരു നീക്കം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. മുൻപ് രമയ്ക്ക് നൽകിയ വകുപ്പുതല കുറ്റപത്രം അടക്കമുള്ള അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.
എസ്എഫ്ഐയുടെ നിയവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ സ്ഥാപന മേധാവിക്കെതിരെ പ്രതികാര നടപടി ആദ്യമായല്ല. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ അധിക ചുമതല വഹിച്ചിരുന്ന ഡോ. സിസാ തോമസിനെതിരെയും സമാന നടപടിയാണ് ഉണ്ടായത്. സിസാ തോമസിനും വിരമിക്കുന്ന ദിവസം വകുപ്പുതല കുറ്റപത്രം നൽകിയിരുന്നു.
സംസ്ഥാന സർക്കാരും വകുപ്പുമന്ത്രിയും എസ്എഫ്ഐ നേതാക്കൾക്ക് അടിമപ്പെടുകയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. രമയ്ക്കെതിരായ നടപടിയെന്ന് സേവ് യൂണിവേഴ്സ്റ്റി ക്യാമ്പയിൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അക്കാദമിക്ക് തകർച്ചയ്ക്കും കോളേജുകളുടെ അച്ചടക്കം തകരാനും ഇത് കാരണമാകുന്നതായും അവർ ചൂണ്ടിക്കാട്ടി.