തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ ഭാരതീയരെ തിരികെയെത്തിക്കാൻ സാധിച്ചത് മന്ത്രി പദവിയിലെ ഏറ്റവും അഭിമാനമേകിയ ദൗത്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ പൗരന്മാർ രാജ്യത്തിന്റെ ഏത് കോണിലാണെങ്കിലും മോദി സർക്കാർ അവർക്ക് കൈത്താങ്ങായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
യുക്രെയ്നിലും മറ്റും അകപ്പെട്ട ഭാരതീയരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിന് പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. യുക്രെയ്ൻ ദുരന്തമുഖത്ത് നിന്ന് 22,000 ഇന്ത്യക്കാരെയാണ് രക്ഷിച്ചത്. ആ കൂട്ടത്തിൽ 3000 -ത്തോളം മലയാളികളുമുണ്ടായിരുന്നു. ഓപ്പറേഷൻ കാവേരിയിലൂടെ ഇറാനിൽ കുടുങ്ങി പോയ മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലെത്തിച്ചു. ഖത്തറിൽ കുടുങ്ങിയ നാവികസേന ഉദ്യോഗസ്ഥരെ ഇന്ത്യയിലേത്തിക്കാൻ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം കാരണമാണ്. പ്രധാനമന്ത്രിയുടെ വ്യക്തിബന്ധങ്ങളുടെയും നയതന്ത്ര ബന്ധങ്ങളുടെയും ഫലമായിട്ടാണ് മറ്റ് രാജ്യങ്ങളിൽ അകപ്പെടുന്ന ഇന്ത്യക്കാർ ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചെത്തുന്നത്.
പ്രധാനമന്ത്രി, വകുപ്പ് മന്ത്രി ഡോ ജയശങ്കർ എന്നിവരുടെ ഇടപെടൽ വളരെ വലുതാണ്. യുക്രെയ്ൻ പോലെയുള്ള യുദ്ധമുഖത്ത് നിന്നും ഭാരതീയരെ രക്ഷിച്ചത് സമാനതകളില്ലാത്ത ദൗത്യമായിരുന്നു. ദുർഘടമായ സാഹചര്യങ്ങളിൽ പോലും ഭാരതീയരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നമ്മുടെ സൈനികൾക്കും മോദി സർക്കാരിനും സാധിച്ചിട്ടുണ്ട്. റഷ്യയിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്ക് എതിരായി നടപടികൾ തുടരുകയാണ്. മോദി സർക്കാരിൽ ന്യൂനപക്ഷങ്ങൾക്ക് ആശങ്കകളില്ല. അവരുമായി നേരിട്ട് സംസാരിക്കുമ്പോഴും ഒരു ആശങ്കകളും അറിയിച്ചിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.