കൊൽക്കത്ത: തന്റെ സ്വകാര്യ വിവരങ്ങൾ പങ്കുവച്ചെന്ന് ആരോപിച്ച് ടിഎംസി നേതാവിനെതിരെ പരാതി നൽകി ബിജെപി ബാസിർഘട്ട് സ്ഥാനാർത്ഥി രേഖാ പത്ര. ടിഎംസി തംലൂഗ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ദെബാംഗ്ഷു ഭട്ടാചാര്യയ്‌ക്കെതിരെയാണ് ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷനിലും വനിതാ കമ്മീഷനിലും രേഖാ പത്ര പരാതി നൽകിയത്.
ബംഗാൾ സർക്കാരിന്റെ ആരോഗ്യപദ്ധതിയായ സ്വാസ്ഥ്യ സതിയുടെ ആനുകൂല്യങ്ങൾ പത്ര പ്രയോജനപ്പെടുത്തിയെന്ന് പറഞ്ഞാണ് ഭട്ടാചാര്യ ബിജെപി സ്ഥാനാർത്ഥിയുടെ സ്വകാര്യവിവരങ്ങൾ പരസ്യമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ രേഖാ പത്രയുടെ സ്വകാര്യ വിവരങ്ങൾ ‘ദെബാംഗ്ഷു ഭട്ടാചാര്യ പങ്കുവക്കുകയും ചെയ്തിരുന്നു. ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വാസ്ഥ്യ സതി, ദുവാർ സർക്കാർ പദ്ധതി മുതലായവയുടെ വിവരങ്ങളാണ് ഭട്ടാചാര്യ വെളിപ്പെടുത്തിയത്. രേഖയുടെ സ്വകാര്യതയുടെ ലംഘനവും അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നതെന്നും പത്രയുടെ അഭിഭാഷകൻ വ്യക്തമാക്കി. തംലൂഗിൽ ബിജെപി സ്ഥാനാർത്ഥി അഭിജിത് ഗംഗോപാധ്യായയാണ് ഭട്ടാചര്യയുടെ എതിരാളി.
വർഷങ്ങളായി സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ക്രൂരതകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത് രേഖാ പത്രയാണ്. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായ ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം നയിച്ച രേഖയുടെ കരുത്താണ് ഇവരെ അറസ്റ്റ് ചെയ്യാൻ കാരണം. അപമാനിക്കപ്പെട്ട സ്ത്രീത്വവും സ്ത്രീത്വത്തെ അപമാനിച്ച ക്രൂരന്മാരുമായിട്ടാണ് ഇത്തവണ സന്ദേശ്ഖാലിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിരന്തരം അപമാനവും ക്രൂരതയും സഹിച്ച് കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തിൽ നിന്ന്, അവരുടെ പ്രതിനിധിയായാണ് രേഖാ പത്ര ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. നാരീശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന് രേഖയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എൻഡിഎയും ബിജെപിയും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പശ്ചിമ ബംഗാളിലെ 42 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 19-ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്.