തൃശൂർ: സഹകരണ ബാങ്കുകളിൽ നിന്ന് സാധാരണക്കാരുടെ പണം തട്ടിയവർക്കെതിരെ നടപടിക്ക് മടിച്ച് സഹകരണ വകുപ്പ്. തട്ടിപ്പുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി ജപ്തി ഉൾപ്പെടെയുള്ള നടപടിക്ക് സഹകരണവകുപ്പ് തയ്യാറാകുന്നില്ല. പ്രതികൾ കോടതിയിൽ നിന്ന് ജപ്തിക്കെതിരെ സ്റ്റേ വാങ്ങുന്നതോടെ സഹകരണവകുപ്പ് നടപടികൾ അവസാനിപ്പിക്കുകയാണ് പതിവ്.
10 വർഷം മുമ്പ് കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് 42 കോടി രൂപയുടെ തട്ടിപ്പാണ് പുത്തൂർ സഹകരണ ബാങ്കിൽ നടന്നത്. പിന്നാലെ സിപിഎം ഭരണംപിടിച്ചെടുത്തെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരമോ നിക്ഷേപത്തുകയോ നൽകിയില്ല. ബാങ്കിന്റെ മുൻ പ്രസിഡന്റ് ഉൾപ്പെടെ 20 പേരിൽനിന്ന് 2.54 കോടി തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് സർച്ചാർജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
5000-ത്തിലധികം വരുന്ന നിക്ഷേപകർക്ക് പലിശയുൾപ്പടെ 70 കോടിയോളമാണ് നൽകാനുള്ളത്. നിക്ഷേപം ഉടൻ തിരികെ നൽകുമെന്ന് പറഞ്ഞാണ് സിപിഎം ഭരണസമിതി അധികാരത്തിലേറിയത്. പക്ഷേ ഇതുവരെയും പണം നൽകാൻ സിപിഎമ്മും തയ്യാറാകത്തതിൽ നിക്ഷേപകർ നിരാശയിലാണ്.
കേരളത്തിലെ ഏറ്റവും വലിയ സഹകരണത്തട്ടിപ്പ് നടന്ന കരുവന്നൂരിൽ റിക്കവറി നടപടികൾ പൂർത്തിയാക്കാൻ സഹകരണവകുപ്പിന് ഇതുവരെയും സാധിച്ചിട്ടില്ല.
2019-ൽ ഈ ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതാണ്.