മാണ്ഡി: കോൺഗ്രസ് നേതാവ് രാഹുലിന്റെ ‘ശക്തി’ പരാമർശത്തിനുള്ള മറുപടി മാണ്ഡിയിലെ ജനങ്ങൾ വോട്ടിലൂടെ നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. ഒരു ഹിന്ദുരാഷ്‌ട്രത്തിൽ നിന്നുകൊണ്ട് രാഹുലിന് എങ്ങനെ ഇപ്രകാരം സംസാരിക്കാൻ കഴിയുന്നുവെന്നും അവർ ചോദിച്ചു.
“ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് രാഹുൽ പറഞ്ഞത്. ഇത്തരത്തിലുള്ള പ്രസംഗമൊക്കെ ആരാണ് രാഹുലിന് എഴുതി നൽകുന്നത്? ഭാരതത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പറയാൻ എങ്ങനെയാണ് രാഹുലിന് കഴിയുന്നത്. സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയവർക്കൊക്കെ മാണ്ഡിയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന ശുഭപ്രതീക്ഷയുണ്ട്. എപ്പോഴും എന്നെ അനുഗ്രഹിച്ചിട്ടുള്ളവരാണ് ഭാരതത്തിലെ ജനങ്ങൾ.” – കങ്കണ പറഞ്ഞു.
മുംബൈയിലെ ശിവാജി ഗ്രൗണ്ടിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഏറെ വിവാദമായ ‘ശക്തി’ പരാമർശം രാഹുൽ നടത്തിയത്. ”ഹിന്ദുമതത്തിൽ ‘ശക്തി’ എന്നൊരു വാക്കുണ്ട്. ആ ശക്തിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം.” – എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. സ്ത്രീകളെ ശക്തിയായി കാണുന്നതാണ് ഹൈന്ദവ വിശ്വാസമെന്നതിനാൽ ഇതിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. ഭാരതത്തിലെ സ്ത്രീകളെയും ദേവതകളെയുമാണ് പൊതുവെ ശക്തിയെന്ന് വിശേഷിപ്പിക്കാറുള്ളത്, അതിനാൽ രാഹുലിന്റെ പരാമർശം സ്ത്രീവിരുദ്ധവും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാമർശം വിവാദമായതോടെ ന്യായീകരണവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ ബിജെപി നേതാക്കൾ വളച്ചൊടിച്ചതാണെന്നായിരുന്നു രാഹുലിന്റെ മറുപടി.