ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സ്ഥാനാർത്ഥികളുമായും ബിജെപി പ്രവർത്തകരുമായും സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നമോ ആപ്പിലൂടെ വൈകിട്ട് അഞ്ചിന് നടന്ന ‘എനത് ബൂത്ത് വലിമയാന ബൂത്ത്’ എന്ന സെഷനിലാണ് പ്രധാനമന്ത്രി പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നത്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരായ ജനരോഷം ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്ന് അദ്ദേഹം സെഷനിൽ പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിച്ചു. സമീപകാല തമിഴ്നാട് സന്ദർശനങ്ങൾക്കിടെ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ എന്നെ ആശ്ചര്യപ്പെടുത്തി. എനിക്ക് തമിഴ് ജനതയുടെ അനുഗ്രഹം ലഭിച്ചു. ഇതിലൂടെ തമിഴ്നാട്ടിലെ ബിജെപി കാര്യകർത്താക്കളുടെ കഠിനാധ്വാനം എനിക്ക് കാണാൻ കഴിഞ്ഞു. അത്തരം പ്രവർത്തകരെ ലഭിച്ചതിൽ എനിക്ക് അഭിമാനം തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ ജനങ്ങളിൽ എത്തിക്കാതെ എംകെ സ്റ്റാലിനും പാർട്ടിയും തടസമായി നിൽക്കുകയാണ്. ഡിഎംകെ പോലുള്ള രാഷ്ട്രീയ പാർട്ടികൾ കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ക്ഷേമ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്താൻ അവർ അനുവദിക്കാത്തത്. കേന്ദ്ര സർക്കാർ നൽകുന്ന പദ്ധതികളുടെ മേൽ അവരുടെ സ്റ്റിക്കറുകൾ ഒട്ടിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ചും അവയുടെ നേട്ടങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കണമെന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഇത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 39 സീറ്റുകളിലേക്കും ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ 4ന് വോട്ടെണ്ണൽ നടക്കും. 39 ലോക്സഭാ മണ്ഡലങ്ങളിൽ 19 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബാക്കിയുള്ള 20 മണ്ഡലങ്ങൾ സഖ്യകക്ഷികൾക്ക് സംവരണം ചെയ്തിരിക്കുകയാണ്.