തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 കാരന് ജീവിതാവസാനം വരെ കഠിന തടവ് ശിക്ഷ. ഇതിന് പുറമേ 64 വർഷത്തെ കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. 5.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്തുവിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പ്രതി വിദ്യാർത്ഥിനിയെ ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. 2017 ലും 2021 ഫെബ്രുവരി, ജൂൺ മാസങ്ങളിലുമാണ് പ്രതി ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും പീഡന വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിഴത്തുകയായ അഞ്ച് ലക്ഷം അതിജീവിതയ്ക്ക് നൽകണം. പിഴത്തുക അടക്കാത്ത പക്ഷം അഞ്ച് വർഷം കൂടി പ്രതി അധികമായി തടവ് ശിക്ഷ അനുഭവിക്കണം. ചാവക്കാട് എസ്.ഐ ആയിരുന്ന ബിബിൻ ബി. നായരാണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.