ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനിയുടെ പുതിയ പ്രോജക്ടിന് വീണ്ടും സാക്ഷിയാവുകയാണ് മുന്ദ്രയെന്ന ഗുജറാത്തിലെ വ്യവസായ ലോകം. അദാനി ഗ്രൂപ്പ് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമാണ യൂണിറ്റിനാണ് മുന്ദ്രയിൽ തുടക്കമാകുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുന്ന ചെമ്പ് വ്യവസായ പദ്ധതിയുടെ ആദ്യഘട്ടം 2029 മാർച്ച് ആകുമ്പോഴേക്കും പൂർണമായും പ്രവർത്തനക്ഷമമാകും. 1.2 ബില്യൺ ഡോളറിന്റെ പദ്ധതിയിലൂടെ ഒരു മില്യൺ ടൺ ചെമ്പ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ (AEL) അനുബന്ധ സ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (KCL) ആണ് ഈ ബൃഹത്തായ പദ്ധതിക്ക് പിന്നിൽ. രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ ശുദ്ധീകരിച്ച ചെമ്പ് ഉത്പാദിപ്പിക്കാനുള്ള ഗ്രീൻഫീൽഡ് കോപ്പർ റിഫൈനറി കമ്പനി നിർമിക്കും.
2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് വ്യവസായ പദ്ധതിയെ നയിക്കുന്ന കമ്പനിയാവുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ചെമ്പ് ഉപയോഗം 2030-ഓടെ മൂന്നിരട്ടിയാകുമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. ശുദ്ധീകരിച്ച ചെമ്പിന് പുറമേ, സ്വർണം, വെള്ളി, സെലീനിയം, പ്ലാറ്റിനം, സൾഫ്യൂരിക് ആസിഡ് തുടങ്ങിയ വിലയേറിയ ഉപോത്പന്നങ്ങളും കച്ച് കോപ്പറിൽ ഉത്പാദിപ്പിക്കും.
സുസ്ഥിരമായ ഊർജ്ജ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഭാരതം വലിയ പ്രാധ്യാന്യമാണ് നൽകുന്നത് എന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുന്ന കാലവും വിദൂരമല്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആഭ്യന്തര ചെമ്പ് ഉപഭോഗം 2030 ഓടെ ഇരട്ടിയാകും. ചെമ്പ് ഉത്പാദനത്തിൽ മുൻനിരയിലുള്ള ചൈന പോലുള്ള രാജ്യങ്ങൾ കൈവരിച്ച പുരോഗതി ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാൻ ചെമ്പ് പോലുള്ള ലോഹങ്ങൾ അത്യന്താപേക്ഷിതമാണ്. വൈദ്യുത വാഹനങ്ങൾ (ഇ.വി), ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സോളാർ പിവി, ബാറ്ററികൾ എന്നിവയുടെ നിർമാണത്തിൽ ചെമ്പ് വഹിക്കുന്ന പങ്ക് നിർണായകമാണ്.
പുനരുപയോഗ ഊർജം, ടെലികോം, ഇവി എന്നീ മേഖലകളുടെ പ്രാധാന്യം കുതിച്ചുയരുന്നതിനാൽ കോപ്പർ കമ്പനിയുടെ നിക്ഷേപ സാധ്യതയും വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം (2023-2024) ചെമ്പിന്റെ റെക്കോർഡ് ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. 1,81,000 ടൺ ചെമ്പ് രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. ചെമ്പ് ഉത്പാദനത്തിൽ നിലവിൽ രാജ്യം നേരിടുന്ന അപര്യാപ്തതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഭാരതത്തിലെ വർദ്ധിച്ചുവരുന്ന ചെമ്പിന്റെ ആവശ്യകതയെ നിറവേറ്റുക കൂടിയാണ് കച്ചിലെ കോപ്പർ വ്യവസായം ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ തീരദേശ മേഖലയിലാണ് കമ്പനിയുടെ ലൊക്കേഷൻ എന്നതിനാൽ ആഭ്യന്തര വിപണികൾ കൂടാതെ അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള സാധ്യതകൾ കൂടി കച്ച് കോപ്പറിന് ലഭിക്കും.
ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ഊർജത്തിലേക്ക് മാറുന്ന കാഴ്ചയാണ് ആഗോളതലത്തിൽ കാണാനാവുന്നത്. പ്രത്യേകിച്ച് യുഎസ്, ചൈന, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെല്ലാം ചെമ്പിന്റെ ആവശ്യവും ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് കച്ച് കോപ്പറിനുള്ള വിപണി സാധ്യതയും വർദ്ധിപ്പിക്കുന്നു.