എറണാകുളം: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്റില്‍ പി. രവിയച്ചന്‍ (96) അന്തരിച്ചു. കൊച്ചി ഇളയ തമ്പുരാന്‍ അനിയന്‍കുട്ടന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928 ലാണ് ജനനം. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യത്തിലും പാണ്ഡിത്യമുള്ള രവിയച്ചന്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. 1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച കായിക പ്രതിഭ 1107 റണ്‍സും, 125 വിക്കറ്റും നേടി. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായികനങ്ങളിലും പ്രതിഭ തെളിയിച്ച അദ്ദേഹം നിരവധി നേട്ടങ്ങളും കൈവരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി രവിയച്ചനെ ആദരിച്ചിരുന്നു. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയാണ് ബഹുമതി സമ്മാനിച്ചത്. മകന്‍: രാംമോഹന്‍.മരുമകള്‍: ഷൈലജ.