ദിസ്പൂർ: അസമിലെ കച്ചാർ ജില്ലയിൽ 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. അസം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. സാഹിദ് ഹുസൈൻ ബർഭൂയ്യയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 47 ഗ്രാം ഹെറോയിനാണ് പൊലീസ് കണ്ടെടുത്തത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് ബൈക്ക് യാത്രികനായ പ്രതിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. നാല് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഖിപൂർ എസ്‌ഡിപിഒയും ജീവനക്കാരും നടത്തിയ അന്വേഷണത്തിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ലഹരികടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.















