ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്രയ്‌ക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ചാമവരാജനഗര ജില്ലയിലെ ഹനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പെരുമാറ്റചട്ടം ലംഘിച്ചതിനാണ് ഇലക്ഷൻ ഓഫീസ് ഫ്ലയിംഗ് സ്ക്വാഡ് സെക്ടർ ഓഫീസർ ഗുണ്ടു റാവു പരാതി സമർപ്പിച്ചത്. അമിത് ഷായെ ഗുണ്ട, റൗഡി എന്ന് വിളിക്കുകയും അത്തരം വ്യക്തികളുമായി നരേന്ദ്ര മോദി ബന്ധം സ്ഥാപിക്കുന്നതെന്നുമായിരുന്നു യതീന്ദ്ര തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്. ഗുജറാത്തിൽ കൊലപാതക കുറ്റം നേരിടുന്നയാളാണ് അമിത് ഷായെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും യതീന്ദ്ര കോൺഗ്രസ് സമ്മേളനത്തിനിടെ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തുടർന്ന് യതീന്ദ്രയുടെ അപകീർത്തികരമായ പ്രസംഗത്തിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനാണ് പോലീസിനെ സമീപിച്ചത്.