പത്തനംതിട്ട: കോൺഗ്രസിനെ കടന്നാക്രമിച്ച് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. 2014ലും 2019ലും ഇന്ത്യൻ ജനത തിരസ്‌കരിച്ച രാഹുലിനെ 2024ലും ജനങ്ങൾ തിരസ്‌കരിക്കാൻ പോകുകയാണെന്ന് അനിൽ കെ ആന്റണി പറഞ്ഞു. മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു കെട്ടിവയ്‌ക്കാൻ ആവശ്യമായ തുക എൻഡിഎ പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വച്ച് പി.സി ജോർജായിരുന്നു അനിലിന് കൈമാറിയത്.
വരണാധികാരിയായ ജില്ല കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്സഭ ഇൻചാർജുമായ കരമന ജയൻ ,ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ വി.എ സൂരജ് , ബിഡിജെഎസ് ജില്ല പ്രസിഡന്റ് ഡോ എ.വി ആനന്ദരാജ് ,എൻഡിഎ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. അരുൺ പ്രകാശ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എൻഡിഎ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് കളക്ടറേറ്റ് കവാടം വരെ പത്രിക സമർപ്പണത്തിന് എത്തിയത്.
” പത്തനംതിട്ടയെന്നത് ഒരുപാട് വികസന സാധ്യതകളുള്ള മണ്ഡലമാണ്. എന്നാൽ ഇവിടെ 15 വർഷമായി നിൽക്കുന്ന എംപി ആന്റോ ആന്റണി എന്ത് വികസനമാണ് കൊണ്ടുവന്നത്? ഒരു ഐടി പാർക്കില്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, ഇത്രയും നല്ല സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. എൽഡിഎഫിന്റെ സ്ഥാനാർത്ഥി തോമസ് ഐസക്ക് നിരവധി തവണ എംഎൽഎയും മന്ത്രിയുമായ വ്യക്തിയാണ്. എന്നാൽ അദ്ദേഹം ഇതുവരെ എന്താണ് ചെയ്തത്? കേരളം കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് പാർട്ടികൾക്കും വികസനങ്ങളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ പറയാൻ താത്പര്യമില്ല. ഇത്തരം പാർട്ടികളിലേക്ക് പോവാൻ താത്പര്യമില്ലാത്തതുകൊണ്ട് തന്നെയാണ് വികസനത്തിന് പ്രാധാന്യം കൽപിക്കുന്ന ബിജെപിയിലേക്ക് ഞാൻ ചേർന്നത്.”- അനിൽ കെ ആന്റണി പറഞ്ഞു.
കേവലം ന്യൂനപക്ഷ വോട്ടുകൾ നേടാനായി സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്ന സൈന്യത്തെ, പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ അധിക്ഷേപിച്ച വ്യക്തിയാണ് ആന്റോ ആന്റണി. രാജ്യത്തെ പോലും തള്ളി പറയുന്ന ആന്റോ ആന്റണി പാകിസ്താനിൽ പോയി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ കേരളജനത ഇതിനോടകം കണ്ടതാണ്. ജൽ ജീവൻ മിഷൻ, കിസാൻ സമ്മാൻ നിധി, വാക്‌സിനേഷൻ പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളത്തിലുള്ളവർക്ക് ലഭിക്കുന്നുണ്ട്. ഇത്തരം വികസന പദ്ധതികൾ രാജ്യത്തിനായി ചെയ്തവരെയാണ് ജനം വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് കേരളസർക്കാർ എന്ത് സഹായമാണ് നൽകിയതെന്നും അനിൽ കെ ആന്റണി ചോദിച്ചു. പത്തനംതിട്ടയിൽ രൂക്ഷമായി വരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.