തെരഞ്ഞെടുപ്പ് എന്ന് കേട്ടാൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ മഥുര. 80 സീറ്റുകളുള്ള ഉത്തർപ്രദേശിന്റെ ജീവനാഡിയും ബിജെപിയുടെ ശക്തികേന്ദ്രവുമാണ് മഥുര മണ്ഡലം. വിജയത്തിന്റെ മധുരം അറിഞ്ഞ് ബിജെപി ടിക്കറ്റിൽ ഹാട്രിക് വിജയത്തിനിറങ്ങുകയാണ് പ്രമുഖ ബോളിവുഡ് താരവും സിറ്റിംഗ് എംപിയുമായ ഹേമ മാലിനി. കൃഷ്ണ നഗരിയിൽ നിന്ന് ജനവിധി തേടി, ജനങ്ങളെ സേവിക്കുന്ന കൃഷ്ണഭക്തയാണ് ഹേമ മാലിനി. പ്രായത്തെ പോലും മറികടന്ന് നടത്തുന്ന പ്രവർത്തനങ്ങളാണ് 75-ന്റെ തിളക്കത്തിലും മത്സരരംഗത്തേക്ക് ബിജെപി ഹേമ മാലിനിയുടെ പേര് നിർദ്ദേശിച്ചതിന് പിന്നിൽ.
സമ്പന്നമായ രാഷ്‌ട്രീയ ചരിത്രമുള്ള മണ്ഡലമാണ് മഥുര മണ്ഡലം. പരമ്പരാഗതമായി ബിജെപിയുടെ ശക്തികേന്ദ്രമാണ് ഇവിടം. രാഷ്‌ട്രീയ പ്രാധാന്യത്തിന് പുറമേ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും മഥുര പ്രശസ്തമാണ്. കൃഷ്ണജന്മഭൂമിയും കൃഷ്ണ കഥകളിലെ ഗോവർദ്ധന പർവ്വതവും ഉൾപ്പടെ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളാൽ പ്രശസ്തമാണിവിടം. ഉത്തർപ്രദേശിന്റെ രാഷ്‌ട്രീയ ഭൂപ്രകൃതിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന മണ്ഡലമാണ് മഥുര.
മഥുര എന്ന കാവികോട്ട
ജാട്ട് ആധിപത്യമുള്ള മഥുര സീറ്റ് പരമ്പരാഗതമായി ജനതാ പാർട്ടിയുടെയോ അതിന്റെ വിഭാഗങ്ങളുടെയോ കോട്ടയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജാട്ട് സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന മണിറാം ബാഗ്രി 1977-ൽ സീറ്റ് നേടി. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വതന്ത്ര സ്ഥാനാർത്ഥിയായ രാജാ ഗിരിരാജ് സരൺ സിംഗ് (1952), സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് (1957) എന്നിവരായിരുന്നു മഥുര മണ്ഡലത്തിൽ നിന്ന് വിജയിച്ചവർ.
കർഷക നേതാവ് ചൗധരി ദിഗംബർ സിംഗ് 1962-ൽ പ്രതാപിനെ പരാജയപ്പെടുത്തിയതോടെ കോൺഗ്രസ് ആദ്യമായി മഥുരയിൽ അധികാരത്തിലെത്തിയത്. പിന്നീട് ചക്ലേശ്വർ സിംഗിലൂടെയും കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ദീർഘനാൾ ഇത് നീണ്ടുനിന്നില്ല. പിന്നീട് ചൗധരി ദിഗംബർ സിംഗ് 1980-ൽ ജനതാ പാർട്ടി ടിക്കറ്റിൽ ലോക്സഭയിൽ തിരിച്ചെത്തി.
1984-ൽ കോൺഗ്രസിന്റെ മാനവേന്ദ്ര സിംഗ് മഥുരയിൽ നിന്ന് വിജയിച്ചു. അതേ വർഷം ജനതാ പാർട്ടി പിളർന്നു. തുടർന്ന് സ്വാമി സച്ചിദാനന്ദ ഹരി സാക്ഷി ജി മഹാരാജിലൂടെ 1991-ൽ ബിജെപി ആദ്യമായി മഥുരയിൽ അധികാരത്തിലെത്തി. ജാട്ട് ആധിപത്യമുള്ള മണ്ഡലത്തിൽ വിജയിക്കുന്ന ആദ്യ ഒബിസി നേതാവായി അദ്ദേഹം മാറി.
1996, 1998, 1999 വർഷങ്ങളിലെ തെരഞ്ഞെടുപ്പളുകളിൽ നിലവിലെ രാജ്യസഭാംഗമായ ചൗധരി തേജസ്വീർ സിംഗ് മഥുര സീറ്റ് സ്വന്തമാക്കി. 2004-ൽ കോൺഗ്രസ് ടിക്കറ്റിൽ മാനവേന്ദ്ര സിംഗ് വീണ്ടും അധികാരത്തിലെത്തി. 2009-ൽ ചൗധരി ദിഗംബർ സിംഗിന്റെ ചെറുമകനും ആർഎൽഡി നേതാവുമായ ജയന്ത് ചൗധരിയോട് തോറ്റു. തുടർന്ന് 2014-ൽ ബിജെപി ഹേമ മാലിനിയെ കളത്തിലിറക്കി. രണ്ട് തവണ വിജയ തേരേറാൻ ഇന്ത്യയുടെ ഡ്രീം ഗേളിന് സാധിച്ചു.
ഹേമ മാലിനിയുടെ മൂന്നാം ഊഴം
രാഷ്‌ട്രീയ സമവാക്യങ്ങളെ നിഷ്പ്രഭമാക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ മഥുര മണ്ഡലം സാക്ഷ്യം വഹിക്കുക. പത്ത് വർഷങ്ങൾക്ക് മുൻപ് ഹേമ മാലിനി പരാജയപ്പെടുത്തിയ ആർഎൽഡി അദ്ധ്യക്ഷൻ ജയന്ത് ചൗധരി ഇന്ന് ബിജെപിയുടെ ഭാഗമാണ്. ഹേമ മാലിനിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിറ്റിംഗ് എംപിയായിരുന്നു ജയന്ത് ചൗധരി. 3,30,567 വോട്ടുകൾക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ജാട്ട് വോട്ടർമാരുടെ ആധിപത്യമുള്ളവ ഉൾപ്പെടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കാൻ ഹേമയ്‌ക്ക് സാധിച്ചു.
ബോളിവുഡിന്റെ ഡ്രീം ഗേൾ
ബോളിവുഡിന്റെ പേരിനൊപ്പം ചേർത്ത് വയ്‌ക്കുന്ന പേരാണ് ഹേമ മാലിനിയുടേത്. നടി, എഴുത്തുകാരി, സംവിധായിക, നിർമ്മാതാവ്, നർത്തകി, രാഷ്‌ട്രീയക്കാരി എന്ന് തുടങ്ങി ഹേമ മാലിനി അണിയാത്ത കുപ്പായമില്ല, സർവ മേഖലയിലും സൽപേര് സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു. 1948 ഒക്ടോബർ 16-ന് തമിഴ്നാട്ടിൽ ജയ ലക്ഷ്മിയുടെയും വിഎസ്ആർ ചക്രവർത്തി അയ്യങ്കാറിന്റെയും പുത്രിയായാണ് ജനനം.
1961-ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ മേഖലയിലേക്കുള്ള രംഗപ്രവേശം. 1968-ൽ സപ്‌നോ കാ സൗദാഗർ എന്ന ചിത്രത്തിലൂടെ രാജ് കപൂറിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 70-കളിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. ഷാരൂഖ് ഖാന്റെ ആദ്യ ചിത്രമായ ദിൽ ആഷ്ന ഹേ സംവിധാനം ചെയ്തത് ഹേമ മാലിനിയായിരുന്നു. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
രാഷ്‌ട്രീയ പ്രവേശനം
1999-ൽ പഞ്ചാബിലെ ഗുരുദാസ്പൂർ ലോക്‌സഭ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായ മത്സരിച്ച നടൻ വിനോദ് ഖന്നയ്‌ക്കായി പ്രചരണം നടത്തിയാണ് രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 2003 മുതൽ 2005 വരെ രാജ്യസഭാംഗമായിരുന്നു ഹേമ മാലിനി. 2010 മാർച്ചിൽ ബിജെപി ജനറൽ സെക്രട്ടറിയായി നിയമിതയായി. 2011-ൽ രാജ്യസഭയിൽ തിരിച്ചെത്തുകയും പിന്നീട് 2014-ൽ ആർഎൽഡി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തി രാഷ്‌ട്രീയത്തിൽ ചുവടുറപ്പിച്ചു. മൂന്നാം തവണയാണ് കൃഷ്ണഭൂമിയിൽ നിന്ന് ജനവിധി തേടുന്നത്.
ജാട്ട് ആധിപത്യമുള്ള മണ്ഡലത്തിൽ തിളങ്ങിയ ജാട്ട് ഇതര സ്ഥാനാർത്ഥി
35 ശതമാനം ജാട്ട് വോട്ടർമാരുള്ള മണ്ഡലമാണ് ഹേമ മാലിനി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിലനിർത്തുന്നത്. മഥുരയുടെ മരുമകളായി എത്തി ജയിക്കുന്ന ജാട്ട് ഇതര നേതാവാണ് ഹേമ മാലിനി. ഭർത്താവ് ധർമ്മേന്ദ്ര ജാട്ട് ആയതിനാൽ മഥുരയുടെ മരുമകൾ എന്നാണ് ഹേമ മാലിനിയെ വിശേഷിപ്പിക്കുന്നത്. മോദി തരംഗം നിലനിൽക്കേ മണ്ഡലം മാറി ചിന്തിക്കില്ലെന്ന് ഉറപ്പാണ്.
താര മണ്ഡലമായ മഥുരയിൽ ഹേമ മാലിനിക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ബോക്സർ വിജേന്ദർ സിംഗിനെ കോൺഗ്രസ് മത്സര രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇതിനെയല്ലാം നിഷ്പ്രഭമാക്കും വിധത്തിലാണ് വിജേന്ദർ സിംഗ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
2019-ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടിരുന്നു. കേവലം 13 ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാൻ ആയത്.
2011-ലെ സെൻസസ് പ്രകാരം മഥുര ജില്ലയിൽ ആകെ ജനസംഖ്യ 25.5 ലക്ഷമാണ്. മഥുര നിയോജക മണ്ഡലത്തിൽ 18 ലക്ഷം വോട്ടർമാരാണ് 2019-ൽ വിധിയെഴുതിയത്. 61 ശതമാനമായിരുന്നു പോളിംഗ് ശതമാനം. ഏപ്രിൽ 26-നാണ് ഇത്തവണ മഥുര ജനവിധിയെഴുതുന്നത്. ജൂൺ നാലിന് സസ്‌പെൻസുകൾക്ക് വിരാമമിട്ട് ഫലം പുറത്തുവരും.
എഴുതിയത്
അശ്വതി സതീഷ്