തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജു പണമിടപാട് നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു പി.കെ ബിജു. കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ അറസ്റ്റിലായ പി. ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. സതീഷ് കുമാർ ബിജുവിന് 5 ലക്ഷം രൂപ കൈമാറിയിരുന്നുവെന്ന അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. ഇതിന്റെ ഭാഗമായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുളളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ കഴിയില്ലെന്ന് വർഗീസ് അറിയിച്ചെങ്കിലും ഇഡി ഈ വാദം തളളുകയായിരുന്നു.