തിരുവനന്തപുരം: പാക് അധീന കശ്മീർ വിഷയത്തിൽ ഭാരതത്തിനുള്ളത് ദേശീയ നിലപാടാണെന്ന് എസ്. ജയങ്കർ. കേവലമൊരു പാർട്ടിയുടെ അഭിപ്രായമല്ല മറിച്ച് ഭാരതം ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടാണ് പിഒകെ വിഷയത്തിലുള്ളതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങളായ പാകിസ്താനും ചൈനയും ഒഴികെ മറ്റെല്ലാവരുമായും ഭാരതം പുലർത്തുന്ന ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“പാക് അധീന കശ്മീരുമായി (PoK) ബന്ധപ്പെട്ട് ഭാരതം സ്വീകരിച്ചിരിക്കുന്നത് കേവലമൊരു പാർട്ടിനിലപാട് അല്ല. PoK വിഷയത്തിൽ ദേശീയ നിലപാടാണ് രാജ്യത്തിനുള്ളത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒന്നിച്ചുനിൽക്കുകയും ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഐകകണ്ഠ്യേന തീരുമാനം സ്വീകരിക്കുകയുമായിരുന്നു. പാക് അധീന കശ്മീർ ഭാരതത്തിന്റേതല്ലെന്ന നിലപാട് അംഗീകരിക്കാൻ സാധ്യമല്ല. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഭീകരതയാണ് കേന്ദ്രവിഷയം. ഒരു പാർട്ടിയെന്ന നിലയിലും, സർക്കാരെന്ന നിലയിലും, ഭീകരതയെ അവഗണിക്കാൻ നമുക്ക് സാധ്യമല്ല. ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനും ഭാരതത്തിന് കഴിയില്ല. ഭീകരതയെ വേണ്ടവിധം കൈകാര്യം ചെയ്യുകയും അതിന് കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നതാണ് എൻഡിഎ സർക്കാരിന്റെ നിലപാട്.
ചൈനയുമായുള്ള ബന്ധം വെല്ലുവിളി നിറഞ്ഞതാണ്. നിങ്ങൾ ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും പോയി നോക്കൂ. നമ്മുടെ അയൽരാജ്യങ്ങളിലെ ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ആരാണ് അവരുടെ കൂടെ നിന്നത്? നേപ്പാളിലേക്ക് ചെല്ലൂ, അവർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കൂ. അയൽരാജ്യങ്ങളുടെ പിന്തുണ ഭാരതത്തിനില്ലെന്ന് പറഞ്ഞാൽ അതൊരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. അയൽരാജ്യങ്ങൾക്ക് മേൽ ചിലർ സ്വാധീനം ചെലുത്താനായി പല ബലപ്രയോഗങ്ങളും നടത്തുന്നുണ്ടാകും. ഇത്തരത്തിൽ ബലപ്രയോഗങ്ങൾ നടത്തുന്നവരാണ് (‘forces behind forces’) പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇക്കാര്യങ്ങൾ മുതലെടുത്ത് ഗെയിം കളിക്കാൻ താത്പര്യപ്പെടുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടെന്നത് മറ്റൊരു കാര്യം. പാകിസ്താനും ചൈനയും ഒഴികെയുള്ള അയൽരാജ്യങ്ങളുമായി ഭാരതം പുലർത്തുന്ന ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നതിൽ സംശയമില്ല.”- എസ്. ജയശങ്കർ പറഞ്ഞു.