തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ സംപ്രേഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ദൂരദർശനിൽ സിനിമ സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്നും, ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് ഉടലെടുത്ത കുടിലതയുടെ ഉത്പന്നമാണ് സിനിമയെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയെന്ന ചിത്രം കേരളത്തിൽ ഇടതുപക്ഷത്തെയും, സൈബറിടത്തിലെ ഇടത് ഹാൻഡിലുകളെയും ഏറെ പ്രകോപിപ്പിച്ചിരുന്നു. മതപരിവർത്തനം ചെയ്യപ്പെട്ട പെൺകുട്ടികളുടെ ജീവിതകഥയായിരുന്നു ചിത്രത്തിൽ പ്രതിപാദിച്ചിരുന്നത്. കേരളത്തിൽ നടന്ന പല മതപരിവർത്തന സംഭവങ്ങളെയും ഐഎസ് റിക്രൂട്ട്മെന്റുകളെയും അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയെ ശക്തമായി എതിർത്ത സിപിഎം ഇസ്ലാമോഫോബിയ ആരോപിച്ച് കേരളത്തിലെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനും ശ്രമിച്ചിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് അഹോരാത്രം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കൾ സിനിമയുടെ പ്രദർശനം റദ്ദാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. അനാവശ്യ വിവാദങ്ങളുണ്ടാക്കിയ സർക്കാരിന്റെ ഇരട്ട നിലപാടിനെതിരെയും ആക്ഷേപം ഉയർന്നിരുന്നു.