തിരുവനന്തപുരം: ബക്കറ്റിന്റെ മൂടി എടുക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് ശ്വാസം കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് സ്വദേശി അൻസർ (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് അപകടം.
അറുപത്തഞ്ചടിയോളം താഴ്ചയും മൂന്നടി മാത്രം വീതിയുമുള്ള കിണറ്റിൽ 20 അടിയോളം വെള്ളമാണുണ്ടായിരുന്നത്. വായു സഞ്ചാരമില്ലാത്തതിനാൽ കിണറിൽ അൻസർ കുഴഞ്ഞു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന്, കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്.
പുറത്തെടുത്ത ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രവാസിയായ അൻസർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സുറുമി. മക്കൾ: അയാൻ (5 വയസ്സ്), ഹവ്വ ജന്ന (4 മാസം).