തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, തൃശൂർ കോർപ്പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇഡിക്ക് മുന്നിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഇരുവരും ഇഡി ഓഫീസിൽ ഹാജരായത്. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന എം എം വർഗീസിന്റെ വാദം ഇഡി തള്ളികളഞ്ഞിരുന്നു.
സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ എംഎം വർഗീസിനോട് ഇഡി ചോദിച്ചറിയും. ബാങ്കിൽ ബെനാമി ഇടപാടുകളും വായ്പകളുടെ കമ്മീഷനും പല അക്കൗണ്ടുകൾ വഴി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചും പി കെ ഷാജനോട് വിവരങ്ങൾ തേടും. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു കൗൺസിലർ പി കെ ഷാജൻ.
ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറുമായി സിപിഎം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പണമിടപാട് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. 5 ലക്ഷം രൂപ ബിജുവിന് സതീഷ്‌കുമാർ കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ബിജുവിനെ മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.