ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കും കത്തയച്ച് മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉടൻ തന്നെ ജയിലിൽ നിന്നും മോചിതനാകുമെന്ന് പറഞ്ഞാണ് സിസോദിയ കത്തയച്ചിരിക്കുന്നത്. ഭാര്യയെയും മക്കളെയും കാണാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
ജയിലിൽ കഴിഞ്ഞതിന് ശേഷം നിങ്ങളോടുള്ള സ്നേഹം വർദ്ധിച്ചു. അനുയായികളാണ് തന്റെ കുടുംബത്തെ സംരക്ഷിച്ചതെന്നും സിസോദിയ കത്തിൽ പറയുന്നു. അസുഖബാധിതയായ ഭാര്യയെ കാണാൻ കഴിഞ്ഞ മാസം ഡൽഹി കോടതി സിസോദിയക്ക് അനുമതി നൽകിയിരുന്നു.
ഈ മാസം 15-ന് മദ്യനയകുംഭകോണ കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. മൊത്തവിതരണക്കാരുടെ കമ്മീഷൻ അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാരിന്റെ മദ്യനയത്തിൽ ക്രമക്കേട് വരുത്തി എന്നതാണ് സിസോദിയക്കെതിരായുള്ള കേസ്.
സ്വകാര്യ വ്യക്തികൾക്ക് മദ്യ വിൽപ്പനയ്‌ക്കായുള്ള ലൈസൻസ് കൈക്കൂലി വാങ്ങി നൽകിയെന്ന കേസിൽ മാർച്ച് ഒമ്പതിനാണ് സിസോദിയ അറസ്റ്റിലായത്. സർക്കാരിന്റെ മദ്യനയം നടപ്പിലാക്കുന്നതിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.