കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലായി. സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് സായൂജിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് പോലീസ് എത്തുകയാണ്. ആശുപത്രിയിൽ ചികിത്സ തേടി പരിക്കേറ്റ നിലയിൽ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപജില്ലകളിലെ ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
പാനൂർ മൂളിയന്തോട് വീടിനുള്ളിൽ ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ലോട്ടറി കച്ചവടക്കാരനായ മനോഹരൻ എന്നയാളുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു സ്ഫോടനം. സിപിഎം അനുഭാവിയായ ഷെറിൽ എന്നയാൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് ആശുപത്രിയിലാണ്. ഇയാളാണ് ബോംബ് നിർമാണം ആസൂത്രണം ചെയ്തത്. പ്രാദേശിക സിപിഎം നേതാവിന്റെ മകൻ കൂടിയാണ് വിനീഷ്. ഇവരുടെ വീടിന് സമീപത്തായിരുന്നു സ്ഫോടനം നടന്നത്. വിനോദ്, അശ്വത് എന്നിവർക്കും പൊട്ടിത്തെറിയിൽ പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകളിലായി ചികിത്സയിലാണ്.
എന്നാൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി നേരത്തെ തന്നെ തള്ളിക്കളഞ്ഞവരാണ് സംഘത്തിലുള്ളതെന്നും സിപിഎം അവകാശപ്പെട്ടു.