പാനൂരിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ നാലാമനെയും പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന സായൂജാണ് അറസ്റ്റിലായത്. അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഒരുങ്ങുകയാണ് പോലീസ്. എഡിജിപി എം.ആർ അജിത് കുമാർ ഇതുസംബന്ധിച്ച നിർദേശം ജില്ലാ പോലീസ് മേധാവിമാർക്ക് നൽകി. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയവരെ നിരീക്ഷിക്കും.
കഴിഞ്‍ ദിവസമായിരുന്നു പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. പത്തോളം പേർ നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് മൂന്ന് പേർ ചികിത്സയിലാണ്. സംഭവം നടന്ന പ്രദേശത്തിന് സമീപത്ത് നിന്നും കൂടുതൽ ബോംബുകൾ പോലീസ് കണ്ടെടുത്തിരുന്നു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയും കണ്ടെത്തി. സ്റ്റീൽ ബോംബുകളാണ് പിടിച്ചെടുത്തത്.