ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 ഭീകരരെ വധിച്ചതായും പാകിസ്താൻ സായുധ സേന അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ആക്രമണം ശക്തമാണെന്നും ഭീകരർക്കായുള്ള പരിശോധന ശക്തമാക്കിയതായും സൈന്യം പറഞ്ഞു.
ബലൂചിസ്താനിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഖൈബർ പഖ്തൂൺഖ്വയിലെ ഇസ്മായിൽ ഖാൻ ജില്ലയിൽ കുലാച്ചി തഹസിൽ കോട്ട് സുൽത്താൻ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിൽ എട്ട് ഭീകരെയും കൊലപ്പെടുത്തി. ഇവരുടെ പക്കൽ നിന്നും തോക്കുകളും സ്‌ഫോടന വസ്തുക്കളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം ഖൈബർ പഖ്തൂൺഖ്വയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡിഎസ്പിയും രണ്ട് പൊലീസുകാരും ഉൾപ്പെടെ 6 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. ഈദുൽ-ഫിത്തറുമായി ബന്ധപ്പെട്ട് ഖൈബർ പ്രവിിശ്യയിലെ ചെക്കപോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഭീകരരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഒരു കൂട്ടം ഭീകരരെത്തി സായുധ സേനയ്‌ക്ക് നേരെ വെടിവയ്‌ക്കുകയായിരുന്നു.















